കോഴിക്കോട്:ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവരാണ് പിടിയിലായത്.വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടി 23-ാം തീയതി പുലർച്ചെയാണ് കോഴിക്കോട് എത്തിയത്. തുടർന്ന് കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട യുവാക്കൾ, ഭക്ഷണവും താമസസൗകര്യവും ഒരുക്കി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഹോട്ടലിലേക്കും പിന്നീട് ഫ്ലാറ്റിലേക്കുമാണ് കൊണ്ടുപോയത്. അവിടെ വച്ച് ഇരുവരും ചേർന്ന് പെൺകുട്ടിക്ക് ലഹരി നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
അടുത്ത ദിവസം ഉച്ചയോടെ 4,000 രൂപ നൽകി പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ട ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. യുവാക്കളുമായി പെൺകുട്ടിക്ക് മുൻപരിചയം ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ മുഹമ്മദ് സാലിഹ് മുമ്പ് കൊലപാതകക്കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കോഴിക്കോട് എത്തിക്കാൻ സഹായിച്ച മറ്റ് ആളുകളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.


