തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണം തൃപ്തികരമല്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കേസിൽ കൂടുതൽ ഉന്നതർക്കു പങ്കുണ്ടെന്ന ഹൈക്കോടതി പരാമർശം അതീവ ഗൗരവമുള്ളതാണെന്നും, എന്നാൽ അന്വേഷണസംഘം ഇതുവരെ ആ തലങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉന്നതരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം മടിച്ചുനിൽക്കുകയാണെന്നും, അന്വേഷണത്തെ സർക്കാർ നിയന്ത്രിക്കുന്നുവെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
മാസങ്ങളോളം സമയം ലഭിച്ചിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും, ഇത് ജനങ്ങൾ വലിയ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ കോടതി മാത്രമാണ് ഏക ആശ്വാസമെന്നും, അതുകൊണ്ടുതന്നെയാണ് പ്രത്യേക അന്വേഷണസംഘത്തെ കോടതി നിയോഗിച്ചതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് തുടക്കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങളെന്നും, കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യമാണ് എന്ന കോടതിയുടെ അഭിപ്രായം അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം രംഗത്തെത്തി. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെയും, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനനെയും എസ്ഐടി കസ്റ്റഡിയിൽ എടുത്തു.
പ്രധാന പ്രതികളുടെ അറസ്റ്റിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ച് ഹൈക്കോടതി എസ്ഐടിയോട് ഇന്ന് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റു രേഖപ്പെടുത്തി ഇന്ന് തന്നെ കൊല്ലത്തെ കോടതിയിൽ ഹാജരാക്കുമെന്നും എസ്ഐടി അറിയിച്ചു.
തട്ടിപ്പിൽ കമ്പനിയുടെ നേരിട്ടുള്ള പങ്ക് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്നും അന്വേഷണസംഘം വ്യക്തമാക്കി.


