പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയില്‍.ഉത്തരേന്ത്യയില്‍ സുകുമാരക്കുറുപ്പ് ഒളിവില്‍ കഴിയുന്നതിന്റെ നിർണായക തെളിവുകള്‍ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നുണ്ടെന്നും അവരാണ് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതെന്നും റൻസിം ആരോപിക്കുന്നു. സുകുമാരക്കുറുപ്പിനെ ഏറ്റവും ഒടുവില്‍ നേരിട്ട് കണ്ടെന്ന് അവകാശപ്പെടുന്ന ആളാണ് റൻസിം.
സുകുമാരക്കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു കുറുപ്പ്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചില്‍ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തില്‍ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തൻ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകൻ. ഗോപാലകൃഷ്‍ണ കുറുപ്പ് എന്നാണു യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടില്‍ പലവിധ ജോലികള്‍ ചെയ്തുവന്നു. സ്ഥിര ജോലികള്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ വ്യോമസേനയില്‍ ചേർന്നു. എന്നാല്‍ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടില്‍ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.
പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയില്‍ എത്തുകയും അവിടെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലിയില്‍ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയില്‍ത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്‍തു. സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനർനാമകരണം ചെയ്യേണ്ടി വന്നു.


