ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പൊതു വധശിക്ഷയ്ക്ക് വിധേയനാക്കി. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിൽ നടന്ന വധശിക്ഷയിൽ കൊല്ലപ്പെട്ട കുടുംബത്തിലെ 13 കാരനായ ആണ്‍കുട്ടിയാണ് കുറ്റക്കാരനായ മംഗളിനെ വെടിവെച്ചുവീഴ്ത്തിയത്. താലിബാന് സർക്കാരിന്റെ നേതൃത്വത്തിലാണ് ഖിസാസ് നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കിയത്.
ഒമ്പത് കുട്ടികളുള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ അഫ്ഗാൻ സുപ്രീംകോടതി മംഗളിനെ വധശിക്ഷയ്ക്ക് വിധിച്ചത് താലിബാന് പരമോന്നത നേതാവ് ഹിബത്തുള്ള അഖൂണ്സാദ അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഖോസ്തിലെ സ്റ്റേഡിയത്തിൽ നടന്ന വധശിക്ഷ 80,000 പേരാണ് സാക്ഷ്യം വഹിച്ചത് എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.അഞ്ചുതവണയാണ് 13കാരൻ കുറ്റക്കാരനിലേക്ക് വെടിയുതിർക്കിയത്. വെടിയൊച്ച ഉയർന്നതിനു പിന്നാലെ സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നവരിൽ നിന്ന് മതമുദ്രാവാക്യങ്ങൾ മുഴങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധി പേർ വധശിക്ഷ സാക്ഷ്യപ്പെടുത്താനെത്തിയിരുന്നു.വധശിക്ഷയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ താലിബാന് ഭരണത്തിനെതിരെ രാജ്യാന്തര തലത്തിൽ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. നടപടിയെ “അമാനുഷികവും ക്രൂരവും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതുമായ പ്രവൃത്തിയെന്ന്” യുഎൻ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് പ്രതികരിച്ചു.2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് നടപ്പിലാക്കപ്പെട്ട പതിനൊന്നാമത്തെ വധശിക്ഷയാണിതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പത്ത് മാസം മുൻപാണ് ഖോസ്ത് സ്വദേശിയായ അബ്ദുൽ റഹ്മാനും കുടുംബവും മംഗളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


