തിരുവനന്തപുരം: സംഗീത നാടക അക്കാദമിയുടെ ലളിത സംഗീതത്തിനുള്ള ഗുരുപൂജ പുരസ്കാരം തേക്കടി രാജന്. നാലരപ്പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്കുള്ള ആദരമായാണ് 2025 ലെ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. ഇടുക്കി കുമളി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. 1987 ൽ ഗാനഭൂഷണവും, 1990 ൽ ഗാന പ്രവീണയും സ്വന്തമാക്കിയ രാജൻ ദൂരദർശനിലും, ആകാശവാണിയിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയാണ്. ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും വർഷങ്ങളായി ഇദ്ദേഹത്തിന്റെ സ്വരമാധുരി പതിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ മലയാളത്തിലെ വിവിധ ചാനലുകളിലും ഇദ്ദേഹം വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ലളിത ഗാനത്തിന്റെ ഗ്രേഡ് ആർട്ടിസ്റ്റായാണ് ഇദ്ദേഹം ഈ മേഖലകളിൽ തിളങ്ങി നിൽക്കുന്നത്. സംഗീത രംഗത്തെ പ്രതിഭകളായ നെയ്യാറ്റിൻകര വാസുദേവൻ, എം.ജി രാധാകൃഷ്ണൻ എന്നിവരുടെ ശിഷ്യണത്തിലാണ് ഇദ്ദേഹം സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കിയത്. പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിശ ജയശങ്കറിന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട് രാജൻ.
പരേതയായ ഗീതാകുമാരിയാണ് ഭാര്യ. അശ്വതിയും, അഞ്ജനയുമാണ് മക്കൾ.


