ലക്കനൗ: ഉത്തർപ്രദേശില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകള്‍ ഉള്‍പ്പെടെയാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയില്‍ 16 പേരും ഫത്തേപൂരില്‍ ഒമ്പത് പേരും ബുദൗനില്‍ അഞ്ച് പേരും ചന്ദൗലിയില്‍ രണ്ട് പേരും സോണ്‍ഭദ്രയി ഒരാളും മരിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാൻ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ശക്തമായ മഴയില്‍ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈല്‍ നെറ്റ്‌വർക്ക് തകരാറിലായതിനാല്‍ രക്ഷാ പ്രവർത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. നിലവില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. നഷ്ടപ്പെട്ട ജീവനുകള്‍, കന്നുകാലികള്‍, സ്വത്തുക്കള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തി ഉടൻ നഷ്ടപരിഹാരം നല്‍കാൻ നിർദേശം നല്‍കിയിട്ടുണ്ട്.


