കോട്ടയം: ഉപ്പും മുളകും താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജ് ആണ് മരിച്ചത്. ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷനു സമീപം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടെതും, തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാർത്തയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാൾ വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു.
അപകടത്തിൽപ്പെട്ട കാൽ നടയാത്രക്കാരനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ചികിത്സയിൽ കഴിയുന്നതിനിടെ എട്ടാം ദിവസം ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചാണ് സിദ്ധാർത്ഥ് വാഹനം ഓടിച്ചിരുന്നതെന്നും വ്യക്തമായിരുന്നു.


