ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) നേരിട്ടത് ക്രൂരപീഡനമെന്ന് ബന്ധുക്കൾ. വണ്ടാനം മെഡിക്കൽകോളജിൽ പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ എത്തിച്ചപ്പോഴാണ് ബന്ധുവായ ജെനീഷിന്റെ പ്രതികരണം. പ്രണയംനടിച്ച് മതപരിവർത്തനത്തിന് നിർബന്ധിച്ചു. ഇക്കാര്യത്തിൽ അവസാനനിമിഷംവരെ സാവരിയ സമ്മതിച്ചിരുന്നില്ലെന്നാണ് സഹപാഠികൾ പറയുന്നത്. ഒരേക്ലാസിലും ഹോസ്റ്റലിലും താമസിക്കുന്ന പ്രതിയായ മലപ്പുറം സ്വദേശി സദറുൽ അനം വളരെ ക്രൂരമായി ഉപദ്രവിച്ചാണ് കൊന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് അറിയില്ല. ദേഹത്ത് മുറിവ് വരാത്ത ഒരുഭാഗവുമില്ല. ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ട്. ഇക്കാര്യം അവിടുത്തെ അന്വേഷണഉദ്യോഗസ്ഥ പറയുകയും ഫോട്ടോകൾ കാണിച്ചുതരുകയും ചെയ്തു. ഒരുകാരണവശാലും കൊലപാതകി രക്ഷപെടരുതെന്നും പറഞ്ഞു.
ഉസ്ബകിസ്ഥാനിൽ നേരിട്ടുപോയിട്ടും കേസിനെക്കുറിച്ച് കൃത്യമായ വിവരം കിട്ടുന്നില്ല. ഈസാഹചര്യത്തിലാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത്. പ്രതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപെടരുതെന്ന ഉദേശത്തിലാണ് പരാതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉസ്ബകിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു. കോളജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണ് താമസിക്കുന്നത്. ലാപ്ടോപ് കൊണ്ട് തലക്ക് അടിച്ചുവെന്നാണ് പറയുന്നത്. അത് കണ്ടതായി സഹപാഠികൾ പറയുന്നില്ല. തുടർച്ചയായി ശാരീരികപീഡനത്തിന് ഇരയായിട്ടുണ്ട്. ലാപ്ടോപ് കൊണ്ട് തലക്കടിച്ചത് മാത്രമല്ല മരണകാരണം. പ്രതിയുടേത് പെട്ടെന്നുള്ള പ്രകോപനവും അല്ല. ബുഖാറ പൊലീസ് കാര്യമായി അന്വേഷണം നടത്തിയിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കേണ്ടതിനാൽ അതിനുള്ള ശ്രമത്തിലായിരുന്നു. പ്രതിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.
തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പറയുന്നത്. അതിന്റെ റിപ്പോർട്ട് 20ദിവസം കഴിഞ്ഞുമാത്രമേ കിട്ടൂ. ഒന്നാംവർഷ വിദ്യാർഥിനിയായ സാവരിയ അവധിക്കായി വരാൻ ജൂലൈ ഒമ്പതിന് ടിക്കറ്റും എടുത്തിരുന്നു. സങ്കടംപറഞ്ഞുപോയെന്നല്ലാതെ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരുസഹാവയും ഉണ്ടായില്ല. എംബസിൽനിന്ന് എല്ലാസഹായവും കിട്ടി. ഒരുപാട് ബുദ്ധിമുട്ട് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഡൽഹിയിൽനിന്ന് നാട്ടിലെത്തിക്കാനും ഒരുപാട് പേരുടെ സഹായംകിട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു.


