തിരുവനന്തപുരം: മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നിയുക്ത എംഎല്‍എ വി. മുരളീധരൻ. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നത് വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴക്കൂട്ടത്തുനിന്നാണ് മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗായിരുന്നു വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇക്കുറി വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം ആരോഗ്യം ലീഗിന് നല്‍കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫില്‍ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഹൈക്കമാൻഡ് ഇടപെടലുകളും നടക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നുമാണ് സുരേന്ദ്രൻ കുറിക്കുന്നത്. ഹൈക്കമാൻഡ് വെറും ലോ കമാൻഡ് ആണെന്നും നടപടികളെല്ലാം പ്രഹസനമാണെന്നും, പറയുന്നതിനൊപ്പം, ഇനിയങ്ങോട്ട് അഞ്ച് വര്‍ഷവും കാര്യങ്ങള്‍ തീരുമാനിക്കാൻ ഇത് തന്നെയാണ് ഗതിയെന്നും അദ്ദേഹം കുറിച്ചു.

