ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ അവസാന മിനിറ്റിലെ ഗോളില്‍ കൊളംബിയയോട് സമനില പിടിച്ച് അർജന്റീന.ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിയുകയായിരുന്നു.
എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അവസാന 20 മിനിറ്റ് പത്തുപേരുമായാണ് അർജന്റീന പൊരുതിയത്. ലൂയിസ് ഡയസ് കൊളംബിയക്കായും തിയാഗോ അല്‍മാഡ അർജന്റീനക്കായും വലകുലുക്കി. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച അർജന്റീന 16 മത്സരങ്ങളില്‍നിന്ന് 35 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. സൂപ്പർ താരം ലയണല്‍ മെസ്സിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലകൻ ലയണല്‍ സ്കലോണി അർജന്റീനയെ കളത്തിലിറക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചാമ്ബ്യന്മാരെ ഞെട്ടിച്ച് 24ാം മിനിറ്റില്‍ കൊളംബിയ മത്സരത്തില്‍ ലീഡെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൂയിസ് ഡയസാണ് ഗോള്‍ നേടിയത്. കസ്റ്റാനോയണ് ഗോളിന് വഴിയൊരുക്കിയത്. പന്തു കൈവശം വെക്കുന്നതില്‍ അർജന്റീന മുന്നില്‍ നിന്നെങ്കില്‍ കൊളംബിയൻ പ്രതിരോധം മറികടക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല. 1-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും സമനില ഗോളിനായി അർജന്റീന മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ കൗണ്ടർ അറ്റാക്കുമായി കൊളംബിയയും കളംനിറഞ്ഞു. 70ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അർജന്റീന പത്തു പേരിലേക്ക് ചുരുങ്ങി. കസ്റ്റാനോയെ ഫൗള്‍ ചെയ്തതിനാണ് താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയത്.
78ാം മിനിറ്റില്‍ മെസ്സിക്കു പകരക്കാരനായി എസക്കിയേല്‍ പലാസിയോസ് കളത്തിലെത്തി. 81ാം മിനിറ്റില്‍ തിയാഗോ അല്‍മാഡ ടീമിന്റെ രക്ഷകനായി അവതരിച്ചു. പലാസിയോസിന്റെ അസിസ്റ്റില്‍നിന്നാണ് താരം സമനില ഗോള്‍ നേടിയത്. 16 മത്സരങ്ങളില്‍നിന്ന് 22 പോയന്റുമായി കൊളംബിയ ആറാം സ്ഥാനത്താണ്. ഇക്വഡോർ, ബ്രസീല്‍ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.