പബ്ജി ഗെയിമിന് അടിമയായ യുവതി ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ പരിചയപ്പെട്ട പുരുഷനുമായി പ്രണയത്തിൽ ആവുകയും ഭർത്താവിനെയും മകനെയും ഉപേക്ഷിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം. യുവതിയെ കാണാനായി കാമുകൻ നേരിട്ട് എത്തിയതോടെയാണ് സംഭവം യുവതിയുടെ വീട്ടുകാർ അറിഞ്ഞത്.
പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് കാമുകൻ. ആയിരം കിലോമീറ്റർ സഞ്ചരിച്ച് ഇയാൾ യുവതിയെ കാണാനായി ഉത്തർപ്രദേശിലെ മഹോബയിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ അപ്രതീക്ഷിത സന്ദർശനം യുവതിയുടെ ഭർത്താവിനെയും കുടുംബത്തിനെയും ഞെട്ടിച്ചു. കാമുകൻ നേരിട്ട് എത്തിയതും തനിക്ക് അയാളോടൊപ്പം ജീവിക്കണമെന്ന് യുവതി നിർബന്ധം പിടിക്കുകയും ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ, വീട്ടുകാരും നാട്ടുകാരും വിഷയത്തിൽ ഇടപെട്ടതോടെ സംഭവം വലിയ സംഘര്‍ഷത്തിന് വഴിവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ ബന്ധത്തെ ഭർത്താവ് ചോദ്യം ചെയ്തപ്പോൾ യുവതി ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. മീററ്റ് കൊലപാതകക്കേസിലെന്ന പോലെ, കാമുകനും തനിക്കും ഇടയിൽ വന്നാൽ, ഭർത്താവിനെ 55 കഷണങ്ങളായി വെട്ടി ഒരു ഡ്രമ്മിൽ ഇടുമെന്ന് ഇവർ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ആരാധന എന്നാണ് ഈ സ്ത്രീയുടെ പേര്. 2022 -ലാണ് ഇവർ മഹോബയിൽ നിന്നുള്ള ഷീലുവിനെ വിവാഹം കഴിച്ചത്. അവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുമുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ആരാധന പബ്ജിക്ക് അടിമയായി. ഗെയിം കളിക്കുന്നതിനിടയിലാണ് ഇവർ ശിവം എന്ന യുവാവുമായി പരിചയത്തിലാകുന്നത്. കാലക്രമേണ അവരുടെ ഗെയിമിംഗ് സൗഹൃദം പ്രണയമായി മാറി.
നിലവിൽ ആരാധനയുടെ ഭർത്താവിന്റെ പരാതിയിൽ ശിവത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് മാസം മുമ്പ് പബ്ജി കളിക്കുന്നതിനിടെയാണ് ആരാധനയെ പരിചയപ്പെട്ടതെന്ന് ശിവം പോലീസിനോട് പറഞ്ഞു. ഭർത്താവ് തന്നെ മർദ്ദിക്കുന്നുണ്ടെന്ന് ആരാധന ഫോണിലൂടെ പറഞ്ഞത് അനുസരിച്ചാണ് താൻ അവരെ കാണാനായി നേരിട്ട് എത്തിയതെന്നും ഇയാൾ പറഞ്ഞു. പൊതു സമാധാനത്തിന് ഭംഗം വരുത്തിയതിന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരം ശിവമിനെതിരെ പോലീസ് കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.