ന്യൂഡൽഹി :ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള എല്ലാ തപാൽ സർവീസുകളും ഇന്ത്യൻ തപാൽ വകുപ്പ് താൽക്കാലികമായി നിർത്തിവച്ചു. കത്തുകൾ കൊണ്ടുപോകാൻ കാരിയറുകൾ തയ്യാറാകാത്തതിനാലാണ് നടപടി. 2025 ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള വിമാനക്കമ്പനികൾ തപാൽ ചരക്കുകൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.100 ഡോളർ (ഏകദേശം 8,800 രൂപ) വരെയുള്ള മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തപാൽ വസ്തുക്കളുടെ അയക്കലും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. യുഎസിലേക്കുള്ള എല്ലാ തരത്തിലുള്ള ബുക്കിംഗും തപാൽ വകുപ്പ് പൂർണ്ണമായി നിരോധിച്ചുവെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി.യുഎസ് ഭരണകൂടം 2025 ഓഗസ്റ്റ് 29 മുതൽ 800 ഡോളർ (ഏകദേശം 70,500 രൂപ) വരെയുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി-ഫ്രീ ഡി മിനിമിസ് ഇളവ് പിൻവലിച്ചതിനെ തുടർന്നാണ് നടപടി.
ഇതോടെ യുഎസിലേക്ക് അയക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ വസ്തുക്കളും, അവയുടെ മൂല്യം എത്രയാണെങ്കിലും, അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവർ ആക്ട് (International Emergency Economic Power Act) താരിഫ് ചട്ടക്കൂട് പ്രകാരം കസ്റ്റംസ് തീരുവയ്ക്ക് വിധേയമാകും.വസ്ത്രങ്ങൾ, ചെറുതായ പരവതാനികൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, പാദരക്ഷകൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ.ഏതാണ്ട് ഒരു മാസത്തോളം പ്രശ്നം തുടരാനിടയുണ്ടെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (FIEO) ഡയറക്ടർ ജനറൽ അജയ് സഹായ് വ്യക്തമാക്കിയിരിക്കുന്നത്.