വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റവിരുദ്ധ റാലിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ നടന്ന റാലിക്കിടെ പരക്കെ അക്രമം അരങ്ങേറിയിരുന്നു.
തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസൺ നേതൃത്വം നൽകിയ കുടിയേറ്റ വിരുദ്ധറാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. റാലിയിൽ വ്യാപകമായ അക്രമം അരങ്ങേറി. പ്രധാനമന്ത്രിയുടെ കുടിയേറ്റനയങ്ങൾക്കും ലോബർപാർട്ടിക്കും എതിരെയാണ് റാലി സംഘടിപ്പിച്ചത്. എന്നാൽ രാജ്യത്തിന്റെ ദേശീയ പതാക അക്രമത്തിന് മറയാക്കാൻ വിട്ടുകൊടുക്കില്ലെന്ന് കിയർ സ്റ്റാമർ വ്യക്തമാക്കി. രാജ്യത്തിന്റെ സംസ്കാരത്തിനും വൈവിധ്യത്തിനും കോട്ടം വരുത്തുന്ന ഒരു നടപടിയും അനുവദിക്കില്ല. വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.