ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.രാഹുല്‍ ഗാന്ധി പരാമർശിച്ച കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്നും 2023-ൽ കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ ചിലർ വോട്ടർമാരെ നീക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും കമ്മീഷൻ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടു ചോരികളെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.
പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും വോട്ടു കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കിയതായി രാഹുല്‍ ആരോപിച്ചു. അന്വേഷണം നടത്തിയിട്ടും വോട്ടർമാർക്ക് അവരുടെ വോട്ട് എങ്ങനെ നീക്കം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കർണാടകയ്ക്ക് പുറത്തുനിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായി എന്ന വോട്ടർ തൻറെ വോട്ട് ഇല്ലാതായത് എങ്ങനെ എന്നറിയില്ലെന്ന് വിശദീകരിക്കുന്നതും രാഹുൽ കാണിച്ചു.കർണാടകയ്ക്ക് പുറത്തുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്.സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.