തിരുവനന്തപുരം :വർക്കല ട്രെയിൻ ആക്രമണ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ആക്രമിച്ച പ്രതി സുരേഷ് കുമാർ യാത്ര തുടങ്ങുന്നതിന് മുൻപ് ബാറിൽ കയറി മദ്യപിച്ചതായി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോട്ടയത്ത് ബാറിൽ ഇരുന്ന് മദ്യപിക്കുന്ന സുരേഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. തുടർന്ന് വർക്കലയിൽ എത്തിയപ്പോൾ, ട്രെയിനിൽ സഹയാത്രികരായ പത്തൊൻപതുകാരി ശ്രീക്കുട്ടിയെയും സുഹൃത്ത് അർച്ചനയെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടെ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തേക്കെറിഞ്ഞു. ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ആശങ്കാജനകമാണ്.അതേസമയം, അർച്ചനയെ സുരേഷിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ചുവപ്പ് ഷർട്ട് ധരിച്ച ഒരാളാണെന്ന് റെയിൽവേ പൊലീസ് സ്ഥിരീകരിച്ചു. ജീവൻ പണയപ്പെടുത്തി ഇടപെട്ട് അർച്ചനയെ രക്ഷപ്പെടുത്തിയതായും തുടർന്ന് പ്രതിയെ കീഴ്പ്പെടുത്തിയതും ഇതേ വ്യക്തിയാണെന്നും സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.റെയിൽവേ പൊലീസ് ആ അജ്ഞാത യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


