മാനന്തവാടി: മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി സൂചന. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ ആരംഭിച്ച അന്വേഷണത്തിൽ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കേസിലെ മുഖ്യപ്രതിയായ സൽമാൻ പൊലീസിലെ സബ് ഇൻസ്‌പെക്ടറുമായി ഫോണിൽ ബന്ധപ്പെട്ടതായി കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചു. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് കണ്ടെത്തിയ നോട്ടുകെട്ടുകള്‍ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുന്നു.
ബംഗളൂരുവിൽ നിന്ന് വടകരയിലേയ്ക്ക് കടത്തുകയായിരുന്ന മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണമാണ് മാനന്തവാടി പൊലീസ്-കസ്റ്റംസ് സംയുക്ത സംഘം പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വടകര കണ്ടിയില്‍വീട്ടില്‍ സൽമാൻ (36), അമ്ബലപറമ്പത്ത് ആസിഫ് (24), പുറത്തൂട്ടയില്‍ റസാഖ് (38), ചെട്ടിയാംവീട്ടിൽ മുഹമ്മദ് ഫാസില്‍ (30), താമരശേരി പുറാക്കല്‍ മുഹമ്മദ് എന്നിവരെ കസ്റ്റഡി എടുക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറ് പിടികൂടി പരിശോധിച്ചതിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസിഫ്, റസാഖ്, ഫാസില്‍ എന്നിവരിൽ നിന്നാണ് മുഖ്യസൂത്രധാരനായ സല്‍മാനും സുഹൃത്ത് മുഹമ്മദും പിന്നീട് പിടിയിലായത്.ഹവാല ചാനലുകൾ വഴി ഗൾഫ് രാജ്യങ്ങളിലെ ഇടപാടുകാർ നൽകിയ നിർദേശപ്രകാരം ബംഗളൂരുവിലെത്തി ഇന്ത്യൻ കറൻസി കൈപ്പറ്റി വടകരയിലെത്തിക്കാറുണ്ടെന്നും പ്രതികൾ കമ്മീഷൻ അടിസ്ഥാനത്തിലായിരുന്നു ഇടപാട് നടത്തിവന്നതെന്നും ചോദ്യം ചെയ്യലിൽ സൽമാനും മുഹമ്മദും സമ്മതിച്ചതായി അധികൃതർ അറിയിച്ചു.


