കോട്ടയം: നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകക്കേസിൽ മുൻ നഗരസഭ അംഗം വി.കെ അനിൽകുമാറിന്റെ മകനും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ അഭിജിത്ത് അറസ്റ്റിലായതോടെ ഞെട്ടലിൽ കോട്ടയം. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ വീട്ടിൽ ആദർശാ(23)ണ് ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായ വേളൂർ മാണിക്കുന്നം ലളിതാ സദനത്തിൽ വി.കെ അനിൽകുമാർ (ടിറ്റോ), മകൻ അഭിജിത്ത് (24) എന്നിവരെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്.
ഇന്ന് പുലർച്ചെ നാലു മണിയോടെ വി.കെ അനിൽകുമാറിന്റെ മാണിക്കുന്നത്തെ വീടിന്റെ മുന്നിലെ റോഡിൽ കൊലപാതകം നടന്നത്. നേരത്തെ അഭിജിത്ത് ആദർശിന് 1500 രൂപയുടെ എം.ഡി.എം.എ കടമായി നൽകിയിരുന്നു. ഇത് കൂടാതെ ആദർശിന്റെ ഒരു സ്കൂട്ടർ 10000 രൂപയ്ക്ക് അഭിജിത്തിന്റെ ഇടനിലയിൽ പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു ദിവസമായി പ്രതിയും കൊല്ലപ്പെട്ട യുവാവും തമ്മിൽ ഫോണിൽ തർക്കവും അസഭ്യം വിളിയും പതിവായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നെ രാത്രിയിൽ അഭിജിത്തിന്റെ വീട്ടിൽ ആദർശും, സുഹൃത്തായ റോബിനും എത്തിയത്. തുടർന്ന് ആദർശും അഭിജിത്തും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി എത്തിയ അഭിജിത്തിന്റെ പിതിവായ കോൺഗ്രസ് കൗൺസിലർ വി.കെ അനിൽകുമാറും (ടിറ്റോ), ഭാര്യയുമായും സംഘർഷം ഉണ്ടായി. ഇതിനിടെ അഭിജിത്ത് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ബഹളം കേട്ട് നാട്ടുകാർ വിവരം അറിയിച്ചതോടെ കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തി. ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിലെ പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.


