കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണവും തുടര്‍ന്നുള്ള ഒളിവ് ജീവിതവും കോണ്‍ഗ്രസ് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാകുകയാണ്. വിവാദം പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയെ കൂടി വലിച്ചിഴക്കുന്ന തരത്തില്‍ വിവാദ ചര്‍ച്ചകള്‍ തുടരുന്നത് സംഘടനക്ക് വല്ലാത്ത ക്ഷീണമുണ്ടാക്കിയതായി മുതിർന്ന നേതാക്കള്‍ വിലയിരുത്തുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലെത്തുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവ് പ്രവർത്തനം പാർട്ടിക്ക് തിരിച്ചടിയായി മാറുന്നതെന്ന് നേതാക്കളുടെ പൊതുവായ ധാരണ. ആരോപണങ്ങൾക്കിടെ രാഹുല്‍ പോലീസിന് മുന്നില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്നവരടക്കമുള്ള നേതൃനിരയുടെ നിലപാട്. എന്നാൽ, രാഹുലിനെ സമീപിക്കാൻ നേതാക്കൾക്ക് കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.രാഹുലുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്കുള്ളിലും അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പല നേതാക്കളും പാർട്ടി നിലപാടിനേക്കാൾ സ്വന്തമായ രീതിയിലാണ് പ്രതികരിക്കുന്നത് എന്ന വിലയിരുത്തലുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ മിതത്വം പാലിക്കണമെന്ന് നേതൃത്വത്തിന്റെ നിർദ്ദേശമുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ലെന്നും വിമർശനമുണ്ട്.രാഹുലിന്റെ അറസ്റ്റ് വൈകിയത് അനാവശ്യ ചര്‍ച്ചകളെ ശക്തിപ്പെടുത്തി സർക്കാറിന് പ്രയോജനകരമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. സ്വർണക്കൊള്ള, മസാല ബോണ്ട് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കാത്തത് പോലും രാഹുലിന്റെ വിഷയം ഉള്ളതിനാലാണ് .മാധ്യമങ്ങൾ രാഹുലിന്റെ പിന്നാലെ മാത്രമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും നേതാക്കൾ പറഞ്ഞു.
വിവാദം കൂടുതൽ വലുതാകുന്നതോടെ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന നിലപാടും ശക്തമായി ഉയരുകയാണ്. രാഹുല്‍ രാജിവെച്ചാൽ വിവാദ ചർച്ചകൾക്ക് വിരാമമാകുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ വിവരമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.


