പാലക്കാട്:തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ ആവശ്യമായ ജാഗ്രത രാഷ്ട്രീയ പാർട്ടികൾ പുലർത്തിയോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ വരെ സിപിഎം പരാജയപ്പെട്ടത് അവരുടെ വർഗീയ ധ്രുവീകരണ നയത്തിന്റെ ഫലമാണെന്നും, അത് സിപിഎം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികൾ കേരളത്തിന്റെ സമാധാനവും സാഹോദര്യവും സഹവർത്തിത്വവും നിലനിർത്തുന്നതിനാവശ്യമായ യോജിച്ച നിലപാട് സംഘപരിവാറിന്റെ വിഷയത്തിൽ സ്വീകരിക്കണമെന്നും മുജീബുറഹ്മാൻ വ്യക്തമാക്കി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രസ്ഥാനമായി ജമാഅത്തെ ഇസ്‌ലാമി മാറിയെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജമാഅത്തെ ഇസ്‌ലാമിയെ ആയുധമാക്കി അത്യന്തം അപകടകരമായ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് നേതൃത്വം നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ആദ്യമായിട്ടല്ല ഇടതുപക്ഷം ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കുന്നതെന്നും, നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പിലും നിലമ്പൂർ തെരഞ്ഞെടുപ്പിലും ഇതേ സമീപനമാണ് സിപിഎം സ്വീകരിച്ചതെന്നും മുജീബുറഹ്മാൻ ഓർമിപ്പിച്ചു. എന്നാൽ, രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് തിരുത്തൽ നടത്തണമെന്ന സന്ദേശം ജനങ്ങൾ നൽകിയിട്ടും പാർട്ടി പാഠം പഠിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ മുഴുവൻ ജനങ്ങളും നടത്തിയ വിധിയെഴുത്തിന് വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്താൻ സിപിഎം സന്നദ്ധമാകണമെന്നും പി. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.


