ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ബസ് അപകടം. കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച സ്ലീപ്പർ ബസ് കത്തി. അപകടത്തിൽ 17 പേർ മരിച്ചതായി സംശയിക്കുന്നു. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം പുലർച്ചെ 2 മണിയോടെ, ചിത്രദുർഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേർ ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു.
ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. ഓഡിറ്റിന് ശേഷമേ മരണസംഖ്യയുടെ ഔദ്യോഗിക കണക്ക് ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനങ്ങളിൽ പൊലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ശക്തിയും തുടർന്നുണ്ടായ തീപിടുത്തവും കാരണം ബസ് പൂർണ്ണമായും കത്തിനശിച്ചു. ചിത്രദുർഗ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് സ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. ഹിരിയൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


