തിരുവനന്തപുരം:ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് സർക്കാരിന്റെ പ്രകടമായ മുഖമെന്നും, നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണർ പിന്നണിയിൽ നിൽക്കേണ്ടതുണ്ടെന്നും ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ഗവർണർക്ക് ഒരു പ്രധാനപ്പെട്ട പങ്കുണ്ടെങ്കിലും, ആ പങ്ക് ഒരിക്കലും മുഖ്യമന്ത്രിയെ അപ്രസക്തനാക്കുന്ന തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയിൽ വ്യക്തമായ ചില “ലക്ഷ്മണരേഖകൾ” ഉണ്ടെന്നും, മുഖ്യമന്ത്രിയുടെ ലക്ഷ്മണരേഖയ്ക്കുള്ളിൽ മുഖ്യമന്ത്രി നിൽക്കേണ്ടതുപോലെ, ഗവർണറും തന്റെ ലക്ഷ്മണരേഖയ്ക്കുള്ളിൽ നിൽക്കണമെന്നും ആനന്ദബോസ് അഭിപ്രായപ്പെട്ടു. ഗവർണർ മുന്നണിയിലേക്ക് വരരുതെന്നും, ഭരണനിർവഹണത്തിന്റെ മുഖമായി മുഖ്യമന്ത്രിയാണ് ജനങ്ങൾക്ക് മുന്നിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഎസ്എസ് ആസ്ഥാനത്ത് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനുള്ള കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും, പൊലീസ് രേഖകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ പരിശോധിച്ചാൽ അത് വ്യക്തമായിത്തീരുമെന്നും ഗവർണർ പറഞ്ഞു. ഇക്കാര്യം വിവാദമാക്കാൻ തനിക്ക് താൽപര്യമില്ലെന്നും, ഇനി ക്ഷണം ലഭിച്ചാൽ പുഷ്പാർച്ചനയ്ക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഗേറ്റ് കീപ്പർ എന്ന പ്രയോഗം സദുദ്ദേശ്യത്തോടെയായിരുന്നുവെന്നും, അതിൽ തെറ്റായ അർത്ഥം ചാർത്തേണ്ടതില്ലെന്നും സി.വി. ആനന്ദബോസ് വിശദീകരിച്ചു.


