കോട്ടയം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് പോയിവരാൻ സൗകര്യം ഒരുക്കി റെയിൽവേ. നാളെ പുലർച്ചെ തിരുവനന്തപുരത്തേയ്ക്കും വൈകുന്നേരം എറണാകുളത്തേയ്ക്കും കോട്ടയം വഴി സ്പെഷ്യൽ സർവീസ് അനുവദിച്ചു. പൂർണ്ണമായും ജനറൽ കോച്ചുകൾ ആയതിനാൽ വലിയ തിരക്കില്ലാതെ തന്നെ ഏവർക്കും യാത്ര ചെയ്യാൻ സാധിക്കുമെന്നത് പൊങ്കാല സ്പെഷ്യൽ സർവീസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.. യാത്ര ചെയ്യുന്ന സ്റ്റേഷനിൽ നിന്ന് കയറുന്നതിന് മുമ്പ് ടിക്കറ്റ് എടുത്താൽ മതിയാകുമെന്നതുകൊണ്ട് പ്രായമായവർക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവുന്നില്ല. മറ്റു ഗതാഗത സൗകര്യങ്ങളെ വളരെ ചെലവുകുറഞ്ഞതും സുരക്ഷിതവും സുഖകരവുമാണ് ഇന്ന് റെയിൽ യാത്രകൾ.
നാളെ പുലർച്ചെ 01.20 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന സർവീസ് രാവിലെ 06.30 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. പുലർച്ചെ 02.01 ന് പിറവത്തും 02.09 ന് വൈക്കം റോഡിലും 02.24 ന് ഏറ്റുമാനൂരും 02.31 ന് കുമാരനെല്ലൂരും 02.37 കോട്ടയവും 02.54 ന് ചങ്ങനാശ്ശേരിയും എത്തുന്ന വിധമാണ് ജില്ലയിലെ സമയം ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊങ്കാലയ്ക്ക് ശേഷം വൈകുന്നേരം തിരുവനന്തപുരം സെൻട്രലിൽ നിന്ന് മടങ്ങുന്നതിനും അനുയോജ്യമാകും വിധമാണ് തീരിച്ചുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.
വൈകുന്നേരം 03.10 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള സർവീസ് വൈകുന്നേരം 06.29 ന് കോട്ടയം സ്റ്റേഷനിൽ എത്തിച്ചേരും. പൊങ്കാല മഹോത്സവത്തിനുള്ള യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും അറിയിച്ചു. രാത്രിയിൽ പ്രത്യേക ടിക്കറ്റ് കൗണ്ടർ യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുണ്ട്. അമൃത് ഭാരത് സ്റ്റേഷനായി നവീകരണം പൂർത്തിയാകുന്ന ഏറ്റുമാനൂർ സ്റ്റേഷനിൽ കൂടുതൽ ഇരിപ്പിടങ്ങൾ ഫെബ്രുവരി അവസാന വാരം തന്നെ ക്രമീകരിച്ചിരുന്നു. വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് വഴിവിളക്കുകളും ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയാക്കിയിരുന്നു.. ഭക്തജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ സർവീസ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ ഭാരവാഹികൾ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചു. പലപ്പോഴും ഇത്തരം സംവിധാനങ്ങളെക്കുറിച്ച് അറിയാത്തത് മൂലം വലിയ ദുരിതമാണ് പ്രായമായ സ്ത്രീകൾ അനുഭവിക്കുന്നതെന്നും അതുകൊണ്ട് സ്പെഷ്യൽ സർവീസ് സംബന്ധിച്ച വിവരങ്ങളും വിശദമായ സമയക്രമവും എല്ലാ പ്രാദേശിക ഗ്രൂപ്പിലും ഷെയർ ചെയ്യണമെന്ന് പാസാഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥിരയാത്രക്കാർക്ക് നിർദേശം നൽകി.
തിരുവനന്തപുരം സെൻട്രലിനും എറണാകുളം ജംഗ്ഷനും ഇടയിൽ ചോറ്റാനിക്കര റോഡ്, കാഞ്ഞിരമറ്റം, കടുത്തുരുത്തി, കുറുപ്പന്തറ, ചിങ്ങവനം സ്റ്റേഷനിൽ ഒഴികെ ബാക്കി എല്ലാ ഹാൾട്ട് സ്റ്റേഷനിൽ പോലും സ്പെഷ്യൽ സർവീസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.


