കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ നിയന്ത്രണം വിട്ട ലോറി മുന്നിൽ പോയ കാറിൽ ഇടിച്ച ശേഷം കാറുമായി കുഴിയിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരായ നാലു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി. നെല്ലാപ്പാറ ഭാഗത്ത് ഇറക്കം ഇറങ്ങുന്നതിനിടെ ലോറി നിയന്ത്രണം നഷ്ടമായി മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുമായി മുന്നോട്ട് നിരങ്ങി നീങ്ങിയ ലോറി, കാറുമായി കുഴിയിലേയ്ക്കു മറിഞ്ഞു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നാല് എം.ജി സർവകലാശാല ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരം അപകടം ഉണ്ടാകുന്ന പ്രദേശമാണ് ഇവിടം. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ നിസാർ ഹനീഫ, രാംദേവ്, അജയൻ ടി.ജെ എന്നിവരാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

