തിരുവനന്തപുരം : പൊലീസ് സ്റ്റേഷൻ വളപ്പില്‍ ഉഗ്ര സ്ഫോടനം. വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലാണ് നിർവീര്യമാകാതെ കുഴിച്ചിട്ട പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. 2018, 2019 കാലത്ത് അനധികൃതമായി വിറ്റതിന് പിടിച്ചെടുത്ത പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്. ഇത് കുഴിച്ചിട്ട സ്ഥലത്ത് ശക്തമായ ചൂടേറ്റ് പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. സ്ഫോടനത്തിന് തൊട്ടുമുമ്പ് അവിടെ കളിച്ചിരുന്ന കുട്ടികള്‍ മാറിയതിനാല്‍ വൻ ദുരന്തം ഒഴിവായി. സ്റ്റേഷന്റെയും പൊലീസ് കോട്ടേഴ്സിന്റെയും ജനല്‍ ചില്ലുകള്‍ തകർന്നു. ആർക്കും പരിക്കില്ല.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ക്വാർട്ടേഴ്സുകള്‍ക്ക് ഇടയിലുള്ള സ്ഥലത്ത് ചവറുകള്‍ കൂടിയിട്ടിരുന്ന ഭാഗത്താ ഭാഗത്തായിരുന്നു സ്ഫോടനം. തൊണ്ടിമുതലായ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെയാണ് നിർത്തിയിട്ടിരുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. റൂറല്‍ എസ്.പി വിഷ്ണുപ്രദീപ്, കൊട്ടാരക്കര ഡിവൈ.എസ്.പി, മന്ത്രി ജെ. ചിഞ്ചുറാണി, യു.ഡി.എഫ് സ്ഥാനാർഥി എം.എം നസീർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പിസംഭവം വിശദമായി അന്വേഷിക്കും.

