അമേരിക്ക കടുത്ത നിലപാടിലേയ്ക്ക് ; മലയാളികൾ അടക്കം നിരവധി ആളുകളുടെ ജീവിതം പ്രതിസന്ധിയിലേയ്ക്ക് ; നിർണ്ണായക വിധിയുമായി സുപ്രീം കോടതി 

വാഷിംഗ്ടണ്‍: വ്യാഴാഴ്ച രാവിലെ വരെ അമേരിക്കയില്‍ നിയമപരമായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന ലക്ഷക്കണക്കിന് ഹെയ്തി സ്വദേശികളുടെയും ആയിരക്കണക്കിന് സിറിയൻ പൗരന്മാരുടെയും ഭാവി ഇപ്പോള്‍ പൂർണ്ണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.അവരുടെ വർക്ക് പെർമിറ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ, നാടുകടത്തലില്‍ നിന്നുള്ള നിയമപരമായ പരിരക്ഷയും റദ്ദാക്കപ്പെടും. ഇതോടെ വലിയൊരു വിഭാഗം ജനങ്ങള്‍ നിയമപരമായ പ്രതിസന്ധിയിലേക്ക് തള്ളിയിടപ്പെട്ടിരിക്കുകയാണ്.

Advertisements

അഭയാർത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കി രാജ്യാന്തര തലത്തില്‍ അനുവദിക്കുന്ന ‘ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ്’ (ടി.പി.എസ്) നീട്ടുന്നതിലും റദ്ദാക്കുന്നതിലും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് (ഡി.എച്ച്‌.എസ്) പൂർണ്ണമായ അധികാരമുണ്ടെന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധിയാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണം. കൂട്ടത്തോടെയുള്ള നാടുകടത്തല്‍ പ്രഖ്യാപിച്ചിരുന്ന ട്രംപ് ഭരണകൂടത്തിന് ലഭിച്ച വൻ വിജയമായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്. നിലവില്‍ 3.5 ലക്ഷത്തോളം ഹെയ്തിക്കാർക്കും ആറായിരത്തോളം സിറിയക്കാർക്കുമാണ് ടി.പി.എസ് സംരക്ഷണം ലഭിച്ചിരുന്നതെങ്കിലും, ഈ വിധി മറ്റ് 11 രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദേശ പൗരന്മാരെയും ബാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ താമസിക്കുന്ന പ്രദേശങ്ങളിലും ജോലി ചെയ്യുന്ന മേഖലകളിലും ഈ വിധി വലിയ ആഘാതം സൃഷ്ടിക്കും. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടത്തോടെയുള്ള രേഖകള്‍ റദ്ദാക്കല്‍ നടപടിയായിരിക്കും ഇതെന്നാണ് യു.സി.എല്‍.എ ലോ സ്കൂളിലെ പ്രൊഫസറും സിറിയൻ ടി.പി.എസ് കേസില്‍ സുപ്രീം കോടതിയില്‍ വാദിച്ച അഭിഭാഷകനുമായ അഹിലൻ അരുളാനന്ദം അഭിപ്രായപ്പെട്ടത്. ആറിനെതിരെ മൂന്ന് വോട്ടുകള്‍ക്കാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി പുറത്തുവന്നത്. മാനുഷികമോ പ്രകൃതിദത്തമോ ആയ പ്രതിസന്ധികള്‍ നേരിടുന്ന ചില പ്രത്യേക രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയില്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവാദം നല്‍കുന്നതാണ് ടി.പി.എസ്. ഈ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡി.എച്ച്‌.എസ് എടുക്കുന്ന തീരുമാനങ്ങളെ മറികടക്കാൻ കീഴ്ക്കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിലവില്‍ 17 രാജ്യങ്ങള്‍ക്കാണ് അമേരിക്ക ഈ പദവി നല്‍കിയിട്ടുള്ളത്. ഇതില്‍ 13 രാജ്യങ്ങളുടെയും പ്രത്യേക പദവി റദ്ദാക്കാനാണ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. വ്യാഴാഴ്ച കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച രണ്ട് വലിയ വിജയങ്ങളില്‍ ഒന്നാണിത്. ആറിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് തന്നെ പുറത്തുവന്ന മറ്റൊരു വിധിയില്‍, തെക്കൻ അതിർത്തിയിലൂടെയെത്തുന്ന കുടിയേറ്റക്കാരെ വ്യവസ്ഥാപിതമായി തിരിച്ചയക്കാൻ സർക്കാരിന് അനുമതി നല്‍കുന്ന വിവാദ നയവുമായി മുന്നോട്ട് പോകാൻ കോടതി ഗ്രീൻ സിഗ്നല്‍ നല്‍കി. ഈ രണ്ട് വിധികള്‍ വഴി, ആർക്കൊക്കെ അമേരിക്കയില്‍ തുടരാൻ അനുവാദമുണ്ടെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ നിലവിലെ ഭരണകൂടത്തിനും വരാനിരിക്കുന്ന സർക്കാരുകള്‍ക്കും വലിയ തോതിലുള്ള അധികാരാവകാശങ്ങളാണ് കൈവന്നിരിക്കുന്നത്.

Hot Topics

Related Articles