കൊച്ചി:എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ തുടർ നടപടികൾക്ക് നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസ് എ. ബദറുദ്ദീൻ നൽകിയ ഉത്തരവിൽ, അഴിമതി നിരോധന നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമാണ് എന്നും, അജിത് കുമാറിന് എതിരായ കേസിൽ അത് ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേ സമയം, പരാതി തന്നെ റദ്ദാക്കണമെന്ന അജിത് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.വിജിലൻസ് കോടതിയുടെ ഉത്തരവിൽ ഉൾപ്പെട്ട മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. സർക്കാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണിത്. പരാതിക്കാരന് പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനുശേഷം വിജിലൻസ് കോടതി തുടർ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അജിത് കുമാർ വിജിലൻസ് കോടതിയുടെ ഓഗസ്റ്റ് 14 ലെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ലെന്നതായിരുന്നു സർക്കാരിന്റെ വാദം. നെയ്യാറ്റിൻകര സ്വദേശി നാഗരാജുവാണ് അജിത് കുമാറിനെതിരെ ഹർജി നൽകി വിജിലൻസ് കോടതിയിൽ നടപടി ആവശ്യപ്പെട്ടത്.


