തിരുവനന്തപുരം: തുടർഭരണ സ്വപ്നം നഷ്ടമായതിനു പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് താമസം മാറുന്നു.തലസ്ഥാന നഗരത്തില്‍ പുതിയ താമസ സൗകര്യം ഒരുക്കിയതായും ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അവിടേക്കായിരിക്കും താമസം മാറ്റുകയെന്നുമാണ് വിവരം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ക്ലിഫ് ഹൗസ് ഒഴിഞ്ഞ പിണറായി വിജയൻ താത്കാലികമായി ചിന്ത ഫ്ലാറ്റിലേക്കാണ് മാറിയത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥിര താമസത്തിനായി മറ്റൊരു വീട് തെരഞ്ഞെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സർക്കാർ രൂപീകരണ നടപടികള്‍ നീളുന്നതിനാല്‍ അദ്ദേഹം ഇപ്പോഴും കാവല്‍ മുഖ്യമന്ത്രിയായാണ് തുടരുന്നത്.
ഇതിനിടെ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ സിപിഎം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജനറല്‍ സെക്രട്ടറി എം.എ. ബേബി, ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം സ്വീകരിച്ച നിലപാടും ശ്രദ്ധേയമാണ്. പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയനില്‍ മാത്രം ചുമത്താനാകില്ലെന്നും അത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും എം.എ. ബേബി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാള്‍ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമീപനം സിപിഎമ്മിനില്ല. ഇത് കൂട്ടായ ഉത്തരവാദിത്വമാണ്. തെറ്റുകള്‍ പരിശോധിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയില്‍ നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന്, “അത് സമയമായപ്പോള്‍ അറിയാം” എന്ന മറുപടിയിലൂടെ സിപിഎം നേതൃത്വം സൂചനകള്‍ മാത്രം നല്‍കി. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയും പ്രതിപക്ഷ നേതൃപദവിയിലേക്കുള്ള സാധ്യതയും ഇനി പാർട്ടി അകത്തെ ചർച്ചകളുടെ ദിശ നിർണയിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


