ലഖ്നൗ :കാമുകിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ .ഇരുപത്തിയാറുകാരനായ അലി അബ്ബാസാണ് കൊല്ലപ്പെട്ടത്.സംഭവം നടന്നത് ലഖ്നൗയിലെ സാദത്ഗഞ്ച് ലാകർമണ്ടി ഹട്ട പ്രദേശത്താണ്. ‘വിവാഹത്തെക്കുറിച്ച് സംസാരിക്കണം’ എന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ച രാത്രി യുവതിയുടെ സഹോദരൻ ഹിമാലയ പ്രജാപതി (27), സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാർ (30) എന്നിവർ വടിയും കല്ലും ഉപയോഗിച്ച് അലിയെ ആക്രമിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തുമ്പോൾ തലക്കും ശരീരത്തിനും ഗുരുതര പരുക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ അലിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അലിയും യുവതിയും നാലു വർഷമായി പ്രണയത്തിലായിരുന്നു. അടുത്തടുത്ത വീടുകളിലാണ് ഇരുവരുടെയും താമസം. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ യുവതിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. അലിയുടെ കുടുംബം വിവാഹത്തിന് സമ്മതമായിരുന്നെങ്കിലും യുവതിയുടെ കുടുംബം പലതവണ വേർപിരിയാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിരുന്നില്ല.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വിവാഹത്തിന് എതിർപ്പ്: കാമുകിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി


