ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മേയർ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് തോല്‍വി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചു. 31നെതിരെ 32 വോട്ടുകള്‍ നേടിയാണ് ബിജെപി വിജയിച്ചത്. ഉദ്ധവ് വിഭാഗം ശിവസേന പിന്തുണ നല്‍കുകയും രണ്ട് വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) കോർപ്പറേറ്റർമാരും എഐഎംഐഎം കോർപ്പറേറ്ററും വിട്ടുനിന്നതോടെയാണ് കോണ്‍ഗ്രസിന് തോല്‍വിയായത്.
66 അംഗ കോർപ്പറേഷനില്‍ 27 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഷെത്കാരി കാംഗർ പക്ഷ, എഐഎംഐഎം, ബിഎസ്പി എന്നിവയുള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ വിഭാഗീയത കാരണം അവസാന നിമിഷം പാർട്ടികള്‍ പിന്തുണച്ചില്ല. അതേസമയം, 23 സീറ്റില്‍ വിജയിച്ച ബിജെപി, ശിവസേന (യുബിടി)യുമായുള്ള അധികാര പങ്കിടല്‍ കരാറിലൂടെ മേയർ സ്ഥാനം ഉറപ്പാക്കി.15 മാസം വീതം മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങള്‍ മാറി മാറി സ്ഥാനം പങ്കിടാൻ സമ്മതിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി ക്യാമ്പ് 34 കോർപ്പറേറ്റർമാരുടെ പിന്തുണ അവകാശപ്പെട്ടു. എന്നാല്‍, 2 വിബിഎ അംഗങ്ങളുടെ അപ്രതീക്ഷിത പിന്മാറ്റം അംഗസംഖ്യ 64 ആയി കുറച്ചു. രണ്ട് ക്യാമ്പുകളിലും 32 പേർ വീതമുണ്ടായിരുന്നു. എഐഎംഐഎം കോർപ്പറേറ്റർ അസ്ഹർ ഷെയ്ഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ കോണ്‍ഗ്രസ് നോമിനിയായ വൈശാലി മഹാദുലെയുടെ 31 വോട്ടിനെതിരെ ബിജെപിയുടെ സംഗീത ഖണ്ഡേക്കർക്ക് 32 വോട്ടുകള്‍ നേടാൻ കഴിഞ്ഞു.


