ന്യൂഡൽഹി:കേരളത്തിന് മേൽ കേന്ദ്ര സർക്കാർ വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതായി ധനകാര്യ വകുപ്പിന് ഔദ്യോഗിക കത്ത് ലഭിച്ചു. നിലവിലെ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ അനുവദിച്ചിരുന്ന 12,516 കോടി രൂപയിൽ നിന്ന് 5,944 കോടി രൂപയാണ് കുറച്ചത്. ഇതോടെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കേരളത്തിന് കടമെടുക്കാൻ കഴിയുക 6,572 കോടി രൂപ മാത്രമായി.
ബജറ്റിന് പുറത്ത് കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ അധിക വായ്പ എടുത്തുവെന്നതാണ് കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാൻ കേന്ദ്രം ഉന്നയിക്കുന്ന കാരണം. ഇതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന ധനകാര്യ വകുപ്പിനെ അറിയിച്ചുകഴിഞ്ഞു.അതേസമയം, വരുന്ന മാസങ്ങളിൽ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതകളാണ് നേരിടേണ്ടിവരിക. ജനുവരി മുതൽ മാർച്ച് വരെ കരാറുകാർക്ക് നൽകേണ്ട ബില്ലുകൾക്കായി മാത്രം ഏകദേശം 20,000 കോടി രൂപ ആവശ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശമ്പളവും പെൻഷനും നൽകാൻ 15,000 കോടി രൂപയിൽ അധികം ചെലവാകും. ഇതിന് പുറമെ നിയമസഭാ തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ചെലവുകൾ ഇനിയും ഉയരുമെന്ന വിലയിരുത്തലാണ്.സംസ്ഥാനത്ത് വൻതോതിലുള്ള പണച്ചെലവ് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും സ്തംഭിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഭരണകൂട വൃത്തങ്ങളിൽ നിന്ന് ഉയരുന്ന വിമർശനം.


