കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി നടപടികളെക്കുറിച്ച് വളച്ചൊടിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ശക്തമായ മുന്നറിയിപ്പ് നൽകി. കേസിലെ ആറു പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിക്കാനിരിക്കെ ആണ് ജഡ്ജി മാധ്യമങ്ങളോടും അഭിഭാഷകരോടും മുന്നറിയിപ്പ് അറിയിച്ചത്.കോടതിയെ മോശമായി ചിത്രീകരിക്കുന്നതും തെറ്റായ റിപ്പോർട്ടിംഗും കോടതിയലക്ഷ്യ നടപടികൾക്ക് വഴിവയ്ക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. വ്യക്തിപരമായി തന്റെ പേരിൽ വരുന്ന ലേഖനങ്ങളിൽ തനിക്ക് എതിർപ്പില്ലെങ്കിലും, കോടതിയുടെ നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ ഗൗരവമായി പരിഗണിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ജഡ്ജി വ്യക്തമാക്കി.കേസിന്റെ നടപടികളെ റെക്കോർഡ് ചെയ്യുകയോ, പുറത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജഡ്ജി ഹണി എം. വർഗീസ് മുന്നറിയിപ്പ് നൽകി. ലൈംഗികാതിക്രമ കേസുകളിൽ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്താൻ വിലക്കുന്ന ‘നിപുണ് സക്സേന യൂണിയൻ ഓഫ് ഇന്ത്യ’ കേസിലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കേസ് സംബന്ധിച്ച റിപ്പോർട്ടിംഗുകളിൽ ഇത്തരം നിർദ്ദേശങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുവെന്നത് ആശങ്കാജനകമാണെന്നും ജഡ്ജി നിരീക്ഷിച്ചു.നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ 8-നാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികളെ കോടതി കുറ്റക്കാരാക്കി കണ്ടെത്തിയിരുന്നു.


