പത്തനംതിട്ട:ശബരിമല സ്വര്‍ണക്കൊള്ള കേസിൽ വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തുന്ന അന്താരാഷ്ട്ര അധോലോക സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദ പ്രസ്’ പരിപാടിയിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.പുരാവസ്തു മൂല്യമുള്ളതിനാൽ ഈ കൊള്ളയുമായി ബന്ധപ്പെട്ട് 500 കോടിയോളം രൂപയുടെ ഇടപാട് ഉണ്ടായിട്ടുണ്ടാകാമെന്ന സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ പരാമർശിച്ച ‘ദൈവതുല്യൻ’ കാരണഭൂതനാണോയെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.ബിജെപി–സിപിഎം അന്തർധാരയിൽ ദല്ലാളായി പ്രവർത്തിച്ച ജോൺ ബ്രിട്ടാസിന് എംപി സ്ഥാനം ലഭിച്ചത് ഒരു പാരിതോഷികമെന്ന് വിമർശിച്ചു. ബ്രിട്ടാസ് കേന്ദ്ര-കേരള ബന്ധത്തിന്റെ പാലമായി പ്രവർത്തിച്ചെന്ന വെളിപ്പെടുത്തൽ അത്ഭുതകരമല്ലെന്നും അദ്ദേഹം ആരോപിച്ചു.


