വയനാട് :വയനാട്ടിൽ സിപ്പ് ലൈൻ അപകടം സംഭവിച്ചതെന്ന പേരിൽ എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ച യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ അഷ്കർ അലിയെയാണ് വയനാട് സൈബർ പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ മാത്രം നാല് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലാണ് പുതിയ അറസ്റ്റ്.വയനാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈനിൽ അമ്മയും കുഞ്ഞും കയറാൻ ഒരുങ്ങുന്നതും പിന്നാലെ സിപ്പ് ലൈൻ പൊട്ടി ഓപ്പറേറ്റർ അടക്കം താഴേക്ക് വീഴുന്നതുമായ ദൃശ്യങ്ങളായിരുന്നു പ്രതി എഐ വഴി സൃഷ്ടിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.അന്വേഷണത്തിനൊടുവിൽ വീഡിയോയിൽ കാണിച്ച സംഭവത്തെക്കുറിച്ച് സ്ഥലത്ത് യാതൊരു അപകടവും നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീഡിയോ പൂർണ്ണമായും വ്യാജമാണെന്നു തെളിഞ്ഞതിനെ തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.


