കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. കൊല്‍ക്കത്തയില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപനം നടത്തിയത്.
കോണ്‍ഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2000-ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. 34 വർഷം നീണ്ട ഇടതുഭരണത്തെ താഴെയിറക്കാൻ മമതയെ സഹായിച്ച നന്ദിഗ്രാം സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു സുവേന്ദു. അതുകൊണ്ടുതന്നെ മമതയുടെ ഏറ്റവും അടുത്ത അനുയായിയായി അദ്ദേഹം ദീർഘകാലം നിലകൊണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമത തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടിയില്‍ രണ്ടാമനായി വാഴിക്കാൻ ശ്രമിച്ചതാണ് സുവേന്ദുവിനെ ചൊടിപ്പിച്ചത്. ഇതോടെ 2020-ല്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം ബിജെപിയില്‍ ചേർന്നു. ഇത് ബംഗാള്‍ രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.
2021-ലെ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ വെച്ച് മമത ബാനർജിയെ 1,956 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് സുവേന്ദു ദേശീയ ശ്രദ്ധയാകർഷിച്ചത്. തുടർന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവായ അദ്ദേഹം സർക്കാരിനെതിരെ നിരന്തരം പോരാടി. 2026-ല്‍ മമതയുടെ ഉരുക്കുകോട്ടയെന്ന് കരുതിയിരുന്ന ഭവാനിപൂരില്‍ വെച്ച് തന്നെ അവരെ വീണ്ടും പരാജയപ്പെടുത്തിയതോടെ സുവേന്ദു തന്റെ രാഷ്ട്രീയ വിജയം പൂർത്തിയാക്കി.പതിറ്റാണ്ടുകള്‍ നീണ്ട ഇടതു-തൃണമൂല്‍ ഭരണങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ പുതിയൊരു ഭരണ യുഗത്തിലേക്ക് കടക്കുകയാണ്.

