തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ. “ഇനി കേരളം ബിജെപി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂർണ്ണമായി നീതി ലഭിക്കൂ” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന ശ്രീലേഖ നല്‍കിയത്.
ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്സോ കേസെടുത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്ത് വർഷം മുൻപുള്ള വ്ലോഗിന്റെയും 2020-ലെ വീഡിയോയുടെയും പേരില്‍ ഇപ്പോള്‍ കേസെടുത്തത് മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യാനാണെന്ന് അവർ ആരോപിക്കുന്നു. മൂന്ന് വർഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഭാരതീയ ന്യായ സംഹിത സെക്ഷൻ 514 പ്രകാരം മൂന്ന് വർഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. കാലപ്പഴക്കം ചെന്ന ഈ വിഷയത്തില്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്ഐആർ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളും പിന്തുണയ്ക്കുന്നവരുടെ അഭ്യർത്ഥനയും പരിഗണിച്ച് ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. വിരമിച്ച ഒരു ഡിജിപിയോട് പോലും പോലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് ശ്രീലേഖ ചോദിക്കുന്നു.


