കണ്ണൂർ:പി എസ് സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ നടന്ന ഹൈടെക് കോപ്പിയടി കേസിൽ കൂടുതൽ പേരുടെ പങ്ക് ഉണ്ടായിരിക്കാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തത് ആരെന്നറിയാനാണ് ശ്രമം.പ്രതി മുഹമ്മദ് സഹദിനെ (പയ്യാമ്പലം) പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളെ ജാമ്യമില്ലാത്ത വകുപ്പുകളിൽ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ഇന്നലെയാണ് പിഎസ്‌സി വിജിലൻസ് വിഭാഗം പരീക്ഷയ്ക്കിടെ സഹദിനെ പിടികൂടിയത്.
ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഒളിപ്പിച്ച് ചോദ്യങ്ങൾ പുറത്തേക്ക് അയക്കുകയും ഹെഡ്‌സെറ്റിലുടെ ഉത്തരങ്ങൾ സ്വീകരിക്കുകയും ചെയ്താണ് സഹദ് കോപ്പിയടിച്ചത്.സംഭവം നടന്നത് പയ്യാമ്പലത്തെ സർക്കാർ സ്കൂളിലാണ്. നേരത്തെ തന്നെ ഇയാളിൽ സംശയം പ്രകടിപ്പിച്ചിരുന്ന പി എസ് സി വിജിലൻസ് പരീക്ഷയ്ക്കിടെ പരിശോധനക്കെത്തിയപ്പോൾ സഹദ് ഇറങ്ങിയോടാൻ ശ്രമിച്ചു. പിന്നാലെ ടൗൺ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.പിന്നിൽ കൂടുതൽ പേർ ഉണ്ടോയെന്നത് വ്യക്തമാക്കാനായാൽ അന്വേഷണത്തിന് വലിയ മുന്നേറ്റമാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.


