ന്യൂഡൽഹി:ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ ചൊല്ലി ബിജെപി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി. രാഹുലിന്റെ വിയറ്റ്നാം യാത്രയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് ബിജെപി വീണ്ടും ആരോപണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും രാഹുല്‍ ഗാന്ധിയെ ഒരു സ്കൂള്‍ പരിപാടിയിലേക്ക് വരെ ക്ഷണിക്കേണ്ടതില്ലെന്ന് കരുതുമ്പോൾ, വിദേശ സർവകലാശാലകളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നവർ ആരാണെന്ന ചോദ്യം ബിജെപി കോണ്‍ഗ്രസിനോട് ഉന്നയിച്ചു. ഇത്തരം യാത്രകളുടെ പിന്നിലെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.ഇതിനിടെ, ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഉമർ ഖാലിദിനെ തടവിലാക്കിയതിനെതിരെ ചില അമേരിക്കൻ എംപിമാർ ഇന്ത്യയ്ക്ക് കത്തെഴുതിയ സംഭവം ബിജെപിയുടെ വിമർശനങ്ങൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്.
ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ള വ്യക്തികൾ ഉൾപ്പെട്ട ഈ നീക്കവുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടോയെന്ന സംശയവും ബിജെപി ഉന്നയിക്കുന്നു. വിദേശ യാത്രകളിൽ രാഹുല്‍ ഇത്തരം വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയതായി ആരോപണങ്ങളുണ്ടെന്നും പാർട്ടി പറയുന്നു.കഴിഞ്ഞ വർഷം ഡിസംബറിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം മുതൽ രാഹുലിന്റെ വിദേശ യാത്രകൾ വിവാദ വിഷയമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമായ നിരവധി നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്ന സമയത്ത്, സമ്മേളനത്തിന്റെ മധ്യത്തിൽ അദ്ദേഹം ജർമ്മനിയിലേക്ക് പോയത് വലിയ ചർച്ചയായി. ഇപ്പോൾ അപ്രതീക്ഷിതമായി വിയറ്റ്നാമിലേക്കുള്ള യാത്ര വാർത്തയായതോടെ, കോണ്‍ഗ്രസ് നേതൃത്വത്തോട് ബിജെപി മൂർച്ചയേറിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന ആരോപണവും ബിജെപി ഉന്നയിച്ചു. മലേഷ്യ, കൊളംബിയ, ജർമ്മനി എന്നിവയ്ക്ക് ശേഷം ഇപ്പോൾ വിയറ്റ്നാമിലേക്കും അദ്ദേഹം പോയിരിക്കുകയാണെന്ന് ബിജെപി എംപിയും ദേശീയ വക്താവുമായ സുധാൻഷു ത്രിവേദി പറഞ്ഞു. വിദേശ യാത്രകളിൽ ഇന്ത്യാ വിരുദ്ധ വ്യക്തികളുമായി കൂടിക്കാഴ്ചകളും ഇന്ത്യയെ വിമർശിക്കുന്ന പ്രസ്താവനകളും ആവർത്തിക്കപ്പെടുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.


