കൊച്ചി:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന കേസുകളിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, കേസുകളുമായി ബന്ധപ്പെട്ട് ചിലർ കണ്ണുവെട്ടിച്ച് രാഹുലിന് സംരക്ഷണമൊരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ ആരോപിച്ചു.രാഹുലിനെക്കുറിച്ച് പുറത്തുവന്നത് അതീവ ഭീകരവും അസഹ്യവുമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുപോലുള്ള സാഹചര്യത്തിൽ രാഹുൽ പൊതുരംഗത്ത് തുടരാൻ യോഗ്യനല്ലെന്നും പൊതുരംഗത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ട വ്യക്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിലിൽ കഴിയേണ്ടിവന്ന എത്ര എംഎൽഎമാരെയാണ് മുൻകാലത്ത് കോൺഗ്രസ് പുറത്താക്കിയതെന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം പാർട്ടിയുടെ നിലപാട് ശക്തമായി വിമർശിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ആരെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുകയോ വിമർശിക്കുകയോ ചെയ്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. എല്ലാം അറിയുന്നിട്ടും കോൺഗ്രസ് നേതൃത്വം രാഹുലിനെ ഭാവിയുടെ വാഗ്ദാനമായി വരച്ചു കാട്ടുകയും സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ആരോപിച്ചു.


