അയ്യപ്പ സംഗമം നടത്തും മുൻപ് സർക്കാർ ഭക്തരോട് മാപ്പ് പറയണമായിരുന്നു : സർക്കാരിനെയും സി പി എമ്മിനെയും വിമർശിച്ച് രമേശ് ചെന്നിത്തല

പാലക്കാട്: ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുമ്ബ് ഭക്തജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ പേരില്‍ ആര്‍ എസ്‌എസ് നടത്തിയ പരിപാടിയാണ്. അതിനോട് ആര്‍ക്കും യോജിപ്പില്ല. ആരും അംഗീകരിക്കുന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

“ഞങ്ങള്‍ പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ഒന്ന് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആളുകളുടെ പേരില്‍ ധാരാളം കേസുകളുണ്ട്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പേരില്‍ കേസ് ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും ആ കേസ് പിന്‍വലിച്ചില്ല. അവസാനം കോടതി ഞങ്ങളെ വെറുതെ വിടുകയാണ് ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“യുവതി പ്രവേശനവിഷയത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് നല്‍കിയ അഫിഡവിറ്റ് തിരുത്തിക്കൊണ്ട് യുവതികളെ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത അഫിഡവിറ്റ് ഇതുവരെ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ഇത് തിരുത്താന്‍ തയ്യാറുണ്ടോ? “മൂന്നാമതായി, അയ്യപ്പ സംഗമം നടത്തുന്നതിനു മുമ്ബ് ഗവണ്‍മെന്റ് ചെയ്യേണ്ടിയിരുന്നത് ഭക്തജനങ്ങളോട് മാപ്പ് ചോദിക്കുകയായിരുന്നു.

“പോലീസ് അകമ്ബടിയോടെ സ്ത്രീകളെ സന്നിധാനത്തിലേക്ക് കയറ്റി ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മാപ്പ് ചോദിച്ചിട്ട് വേണമായിരുന്നു ഈ സംഗമം നടത്താന്‍. അദ്ദേഹത്തിന്റെ പ്രസംഗത്തിലും അതിനെപ്പറ്റി ഒന്നും സൂചിപ്പിച്ചില്ല. തന്നെയുമല്ല, അദ്ദേഹത്തിന്റെ പ്രസംഗത്തോടുകൂടി പാര്‍ട്ടിക്കാരെല്ലാം തിരിച്ചു പോകുകയും സംഗമം വഴിപാടായി മാറുകയും ചെയ്തു. വന്‍പരാജയമായിരുന്നു ആ സംഗമം.

“സര്‍ക്കാര്‍ നടത്തിയ സംഗമത്തില്‍ എന്‍എസ്‌എസ പങ്കെടുത്തു എന്നതു കൊണ്ട് അവര്‍ ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന വ്യാഖ്യാനത്തിന്‌ അര്‍ഥമില്ല. ശബരിമലയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് അവര്‍ പങ്കെടുത്തു എന്നുള്ളതാണ്. കോണ്‍ഗ്രസ്സിന് എല്ലാവരുടെയും വോട്ട് വേണം. യുഡിഎഫ് എല്ലാ വിഭാഗത്തെയും അവരുടെ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്ന മതേതര മുന്നണിയാണ് എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടാകണം എന്നാണ് ആഗ്രഹം. അതിനനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

“ഞങ്ങള്‍ അയ്യപ്പസംഗമം ഒന്നും നടത്താന്‍ തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ ഭക്തജനങ്ങളോടൊപ്പമാണ്, വിശ്വാസികളോടൊപ്പമാണ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയിട്ടുള്ളത് കോണ്‍ഗ്രസ്സും യുഡിഎഫുമാണ്.

“ആചാര സംരക്ഷണമാണ് സര്‍ക്കാരിന്റെ അജണ്ടയെങ്കില്‍ അതിനെതിരെ കൊടുത്ത അഫിഡവിറ്റ് എന്തുകൊണ്ട് ഗവണ്‍മെന്റ് പിന്‍വലിക്കുന്നില്ല? നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല? അപ്പോള്‍ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ഗവണ്‍മെന്റ് ചെയ്തത്. അതുകൊണ്ടാണ് ഞങ്ങള്‍ അതില്‍ പങ്കെടുക്കാതിരുന്നത്. അയ്യപ്പസംഗമം ബഹിഷ്‌കരിക്കണം എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. പിണറായി ഭക്തനാണോ എന്നു പറയേണ്ടത് അദ്ദേഹമാണ്, മറ്റാരെങ്കിലുമല്ല.” ചെന്നിത്തല പറഞ്ഞു.

Hot Topics

Related Articles