പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പുരാവസ്തു സംഘത്തിന്റെ തലവൻ താനല്ലെന്ന എം.എസ്. മണിയുടെ വാദം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തള്ളി. ഇയാൾ തന്നെയാണ് ‘ഡി മണി’ എന്ന നിലപാടിൽ പോലീസ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഒരു റിയൽ എസ്റ്റേറ്റ് സംഘത്തിന്റെ വലിയ മുതലാളിയാണ് ഡി മണിയെന്ന് എസ്‌ഐടി വിലയിരുത്തുന്നു.ഇന്നലെ നടന്ന ചോദ്യം ചെയ്യലിനിടെയാണ് താൻ ‘ഡി മണി’ അല്ലെന്നും എം. സുബ്രഹ്മണിയെന്ന പേരിലുള്ള ദിണ്ടിഗൽ സ്വദേശിയായ വ്യാപാരിയാണെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ദിണ്ടിഗലിലെത്തി ഇയാളെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ തന്നെ ‘ഡി മണി’ ആണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിനിടെ താൻ ‘ഡി മണി’ അല്ലെന്ന് ഇയാൾ ആവർത്തിച്ചു. തന്റെ മൊബൈൽ നമ്പർ ബാലമുരുകൻ എന്ന മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസാണ് ഉള്ളതെന്നും, താൻ നിരപരാധിയാണെന്നും ഇയാൾ പറഞ്ഞു. സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എം.എസ്. മണി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇയാളുടെ വാദങ്ങൾ പോലീസ് തള്ളുകയും, അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്.


