മറയൂർ: ഇടുക്കിയിലെ ആനക്കാല്‍പെട്ടി ചിന്നവരയില്‍ കനാലിലൂടെ ഒഴുകിവന്ന മൂർഖൻ പാമ്പ് തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ കാലില്‍ ചുറ്റി. കാലില്‍ വള്ളി ചുറ്റുന്നതുപോലെ തോന്നിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൂർഖൻ ചുറ്റികിടക്കുന്നത് കണ്ടത്. ഉടൻ സ്ത്രീ കനാലില്‍ നിന്ന് കയറിയോടെ മൂർഖൻ പിടിവിട്ട് സമീപത്തെ ആള്‍ത്താമസം ഇല്ലാത്ത വീടിന്റെ അടിത്തറയിലെ കല്ലിനിടയില്‍ കയറി. പിന്നാലെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മറയൂരില്‍ നിന്ന് ആർആർടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. മൂർഖനെ ചിന്നാർ വനത്തില്‍ തുറന്നുവിട്ടു.
അതേസമയം, ചൂട് കൂടിയതിനപ്പുറം മുട്ടയിടാനും പ്രസവിക്കാനുമായി വിഷപ്പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്തുന്നുണ്ട്. അടുത്തിടെ കൊല്ലം ഉമയനല്ലൂരിലെ വീട്ടില്‍ നിന്ന് മൂർഖനെയും പരവൂർ നിന്ന് ശംഖുവരയനെയും വനംവകുപ്പ് റെസ്‌ക്യൂ ടീം പിടികൂടിയിരുന്നു. വേനല്‍ അവധിക്കാലമായതിനാല്‍ കുട്ടികള്‍ വീട്ടുമുറ്റങ്ങളില്‍ കളിക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. കാലാവസ്ഥാ മാറ്റം പാമ്പുകളെ ബാധിച്ചിട്ടുണ്ടെന്നാണ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. സാധാരണ ഒക്ടോബർ -നവംബർ മാസത്തിലാണ് ഇണചേരുന്നത്. ഫെബ്രുവരിയില്‍ മുട്ടയിടും. എന്നാലിപ്പോള്‍ അതിലും മാറ്റം വന്നു. നിലവില്‍ ഫെബ്രുവരി വരെ പാമ്പുകള്‍ ഇണചേരാറുണ്ട്. ഏപ്രിലില്‍ മുട്ട വിരിയാനോ പ്രസവിക്കാനോ സാദ്ധ്യത കൂടുതലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിറകുപുരകള്‍, അടുക്കി വച്ചിരിക്കുന്ന ഓട് അല്ലെങ്കില്‍ കല്ലുകള്‍, തുണി, ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നിടങ്ങളായിരിക്കും ഇവ തിരഞ്ഞെടുക്കുക. സന്ധ്യാസമയത്തും രാത്രിയിലും പുലർച്ചെയുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ചിലനേരങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കാനും പാമ്പുകള്‍ പുറത്തിറങ്ങാറുണ്ടെന്നാണ് റെസ്ക്യൂ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

