കോട്ടയം : വീര്യം കുറച്ചും നികുതി കുറച്ചും മദ്യോല്പദാനം ലക്ഷ്യമിടുന്നത് പുതുതലമുറയെയാണെന്നും അതുവഴി വീര്യം കൂടിയതും നികുതി കൂടിയതുമായ മദ്യോപയോഗത്തിന് വഴിയൊരുക്കി നികുതി സമ്പാദനമാണ് വി.ഡി.എസ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ ചെറുക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.
പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ കഴിയാതെ പോയ പദ്ധതി വി.ഡി.എസ്. സര്‍ക്കാര്‍ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കരുത്. ഈ നടപടി ജെന്‍സി വിരുദ്ധമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1996 ല്‍ മുന്‍മുഖ്യമന്ത്രിമാരായ ഏ.കെ. ആന്റണിയും 2016 ല്‍ ഉമ്മന്‍ചാണ്ടിയും നടപ്പിലാക്കുകയും തുടരുകയും ചെയ്ത മദ്യനയത്തോട് വി.ഡി.എസ്. സര്‍ക്കാര്‍ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് വിശ്വസിക്കുന്നു.
വീര്യം കുറഞ്ഞ മദ്യം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.
ഒരു വശത്ത് മാരക ലഹരികള്‍ക്കെതിരെ ‘വാരിയേഴ്സിനെ’ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുത്. വി.ഡി.എസ്. സര്‍ക്കാരില്‍ സാധാരണ ജനം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതീക്ഷയെ സര്‍ക്കാര്‍ തകിടം മറിക്കരുത്.
സംസ്ഥാനത്തെ വിവിധ സമുദായ നേതൃത്വവും സംഘടനാ സംവിധാനങ്ങളുമെല്ലാം തള്ളിപ്പറയുന്ന ഒരു നയത്തെ മുളയിലെ നുള്ളിക്കളയുന്നതാണ് കഴിഞ്ഞ മുപ്പത് ദിവസംകൊണ്ട് വി.ഡി.എസ്. സര്‍ക്കാര്‍ നേടിയെടുത്ത ജനപിന്തുണയ്ക്ക് മാറ്റ് കൂട്ടുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ഘടകത്തിനുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


