പാങ്ങോട് (തിരുവനന്തപുരം) :ബന്ധുവീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവൻ സ്വദേശിനി നീതു (33) ആണ് പിടിയിലായത്.ജൂണിൽ ഭരതന്നൂർ കാവുവിള വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. വിവാഹം കഴിച്ച് എത്തിയ യുവതിയുടെ നെക്ലസ് ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ജൂൺ മാസത്തിൽ നീതു നഗരൂരിലെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ മുത്തശ്ശിയുള്പ്പെടെയുള്ളവർ ഉണ്ടായിരുന്നെങ്കിലും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ പിന്നീട് കാണാതാവുകയായിരുന്നു.ഓഗസ്റ്റ് 8-ന് പരാതി നൽകിയിരുന്നു. ഇതിനുമുമ്പ് ഇവിടം നിന്ന് വീട്ടമ്മയുടെ വളയും മോതിരവും കാണാതായിരുന്നെങ്കിലും അന്ന് മറ്റൊരിടത്ത് നഷ്ടമായിരിക്കാമെന്ന് കരുതി പരാതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ നീതുവിന്റെ ആർഭാടജീവിതത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ വിവരം നൽകി. പൊലീസിൽ മൂന്ന് തവണ വിളിച്ചുവരുത്തിയെങ്കിലും നീതു കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട്, പ്രതി പണയം വെച്ച ആഭരണങ്ങളുടെ ചിത്രം പണയസ്ഥാപന ജീവനക്കാർ സൂക്ഷിക്കുകയും സംശയം തോന്നിയതോടെ അത് പൊലീസിന് കൈമാറുകയും ചെയ്തു. ചിത്രം പരിശോധിച്ച പരാതിക്കാരി ആഭരണം തൻ്റേതാണെന്ന് തിരിച്ചറിഞ്ഞു.നീതു ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന പരാതിയും ഒരു ബന്ധുവിനൊപ്പം കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. ഇതിന്റെ പരിഹാരത്തിനായി എത്തിയപ്പോഴാണ് പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്തത്. തുടര്ന്ന് നീതു കുറ്റം സമ്മതിച്ചു.പാങ്ങോട് എസ്എച്ച്ഒ ജെ. ജിനേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


