തിരുവനന്തപുരം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമുള്ള പരിഷ്കാരത്തിന്റെ ഫലം കണ്ടു. കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയമായതായി അധികൃതർ അറിയിച്ചു.കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി ആരംഭിച്ചത്. വിദ്യാർത്ഥികൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ച ഘട്ടം തന്നെ വൻവിജയം നേടി.
ഈ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ബസ് ടിക്കറ്റിംഗ് മെഷീൻ (ETIM)-ലേക്ക് കാർഡ് ടാപ്പ് ചെയ്ത് യാത്ര ചെയ്യാൻ കഴിയും. 2025 ഓഗസ്റ്റ് 21ന് മുഖ്യമന്ത്രിയാണ് വിദ്യാർത്ഥികൾക്ക് കൈമാറി ആർ.എഫ്.ഐ.ഡി കാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഒരു വിദ്യാർത്ഥിക്ക് ഒരു തവണ സ്റ്റുഡന്റ്സ് കാർഡ് ലഭിച്ചാൽ, അതിനെ ഓരോ വർഷവും എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാനാകുമെന്നത് വലിയ സൗകര്യമാണ്. മുൻപുണ്ടായിരുന്ന പേപ്പർ കൺസഷൻ കാർഡ് സംവിധാനത്തിലെ സങ്കീർണതകൾ ഇതോടെ പൂർണ്ണമായും പരിഹരിക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോൾവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷൻ അംഗീകാരം ലഭിച്ചു, ഇതിൽ 38,863 വിദ്യാർത്ഥികൾക്ക് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി സൂക്ഷിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി പഴയ പേപ്പർ കാർഡ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷത്തിനിടെ നടപ്പിലാക്കിയ പുരോഗമനപരമായ പരിഷ്കാരങ്ങളിൽ ഏറ്റവും വിജയകരമായതായാണ് ഓൺലൈൻ സ്റ്റുഡന്റ്സ് കൺസഷൻ പദ്ധതി കണക്കാക്കപ്പെടുന്നത്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ, സൗകര്യപ്രദമായി യാത്രചെയ്യാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സിക്കും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാനും കഴിഞ്ഞു.


