ചങ്ങനാശേരി : അവധി ദിവസങ്ങളും ഡ്രൈ ഡേയും കേന്ദ്രീകരിച്ച് വൻ തോതിൽ മദ്യ വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. ‘സെലിബ്രെഷൻ സാബു’ എന്നു വിളിക്കുന്ന തൃക്കൊടിത്താനം, കണ്ടത്തിൽപറമ്പ്,
ചാർലി തോമസ് (47)നെയാണ് ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി പിടികൂടിയത്. നാലു കോടി , വളയം കുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രികരിച്ച് വമ്പൻ വ്യാജ മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുൻപ് നിരവധി തവണ പരിശോധനകൾ നടത്തിയെങ്കിലും മദ്യ ശേഖരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ കെ. ഷിജു , പ്രവീൺ കുമാർ എന്നിവർ കമ്പനി സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാർളിയുടെ വ്യാജ മദ്യ ഗോഡൗൺ കണ്ടെത്താൻ കഴിഞ്ഞത്. 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് കണ്ടെടുത്തു.ഹണി ബീ, സിക്സർ, സെലിബ്രേഷൻ,ഓൾഡ് ചെഫ്, കൊറിയർ നെപ്പൊളിയൻ തുടങ്ങി ഏത് ബ്രാൻഡു കസ്റ്റമർ ആവശ്യപ്പെട്ടാലും പകലെന്നൊ പാതിരാത്രിയെന്നൊ ഇല്ലാതെ കൃത്യമായി എത്തിച്ചു നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു.
റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആൻ്റണി മാത്യു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) രാജേഷ് ആർ, ഷിജു. കെ , സിവിൽ എക്സൈസ് ഓഫീസർ രതീഷ്.കെ.നാണു, പ്രവീൺ കുമാർ , കണ്ണൻ. ജി. നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ. ബി, എക്സൈസ് ഡ്രൈവർ സിയാദ് . എസ് എന്നിവർ പങ്കെടുത്തു.

