തിരുവനന്തപുരം :സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകളും അഴിമതികളും പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്വർണ്ണക്കൊള്ളയുൾപ്പെടെ നിരവധി വിഷയങ്ങൾ എൽഡിഎഫിന് തിരിച്ചടിയാകുമെന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേകം പ്രകടനപത്രികകൾ തയ്യാറാക്കുന്നുണ്ടെന്നും സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള യുഡിഎഫ് പ്രവർത്തനം ഏകോപിതമായാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
തർക്കം നിലനിൽക്കുന്ന ഇടങ്ങളിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും വർഗീയ രാഷ്ട്രീയ കക്ഷികളുമായി യുഡിഎഫിന് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.നിലവിൽ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും പരിശോധിക്കുമ്പോൾ ഭൂരിഭാഗം സ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണമാണുള്ളത്. ആകെ ആറു കോർപ്പറേഷനുകളിൽ അഞ്ചിടത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം എൽഡിഎഫാണ് അധികാരത്തിലുള്ളത്. കണ്ണൂരിലാണ് യുഡിഎഫ് ഭരണമുള്ള ഏക കോർപ്പറേഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭകളുടെ കാര്യത്തിൽ ആകെ 87 എണ്ണം ഉണ്ടാകുമ്പോൾ എൽഡിഎഫ് 44 നഗരസഭകളിലും യുഡിഎഫ് 41 നഗരസഭകളിലും ഭരിക്കുന്നു. പാലക്കാട്, പന്തളം നഗരസഭകളിലാണ് ബിജെപിക്ക് ഭരണം.14 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണം എൽഡിഎഫ് നിയന്ത്രണത്തിലാണ്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണത്തിലുള്ളത്.ബ്ലോക്ക് പഞ്ചായത്തുകളിൽ 152ൽ 113 എണ്ണത്തിൽ എൽഡിഎഫ് ഭരണം നിലനിൽക്കുന്നു.
യുഡിഎഫ് 38 ബ്ലോക്കുകളിലും, എൻഡിഎ 1 ബ്ലോക്കിലും ഭരണം നടത്തുന്നു.ആകെ 941 ഗ്രാമ പഞ്ചായത്തുകളിൽ 571 ഇടതുമുന്നണിയും 351 യുഡിഎഫും ഭരിക്കുന്നു. എൻഡിഎയ്ക്ക് 12 പഞ്ചായത്തുകളിലും മറ്റു സ്വതന്ത്ര കൂട്ടുകക്ഷികൾക്ക് 7 പഞ്ചായത്തുകളിലുമാണ് ഭരണസാരഥ്യം.


