കോട്ടയം: കോട്ടയം നഗരസഭയിലെ യുഡിഎഫിലെ ചർച്ചം അതിരൂക്ഷമായി തുടരുന്നു. കേരള കോൺഗ്രസ് കഴിഞ്ഞ നഗരസഭയിൽ വിജയിച്ച മൂന്നാം വാർഡ് കോൺഗ്രസ് ചർച്ചകളൊന്നുമില്ലാതെ ഏകപക്ഷീയമായി ഏറ്റെടുത്തതിൽ കടുത്ത വിമർശനമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉയർത്തുന്നത്. തങ്ങൾ ചോദിച്ച സീറ്റുകൾ ഒന്നും യുഡിഎഫും കോൺഗ്രസും വിട്ടു നൽകാതിരിക്കുകയും, ചർച്ചകൾ അനിശ്ചിതമായി നീണ്ടു പോകുകയും ചെയ്യുന്നതിൽ കടുത്ത എതിർപ്പാണ് യുഡിഎഫ് ഘടകകക്ഷികൾ ഉയർത്തുന്നത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ നഗരസഭയിലെ മൂന്നാം വാർഡിൽ മത്സരിച്ചു വിജയിച്ചിരുന്നു. ഈ വാർഡ് ഇക്കുറി കോൺഗ്രസ് ചർച്ചയൊന്നുമില്ലാതെ ഏറ്റെടുത്തതാണ് കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സാബു മാത്യു പ്രചാരണം തുടങ്ങുകയും ചെയ്തു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിജയസാധ്യതയുള്ള സീറ്റാണ് ഇത്തരത്തിൽ കോൺഗ്രസ് യാതൊരു വിധ ചർച്ചയും കൂടാതെ ഏറ്റെടുത്തതെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനം. മൂന്നാം വാർഡ് പാറമ്പുഴയിലെ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം തീരുമാനിച്ചിരിക്കുന്നതെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ ആരോപണം തന്നെ ഉയർത്തി മുസ്ലീം ലീഗും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് മത്സരിച്ച നാലാം വാർഡ് കോൺഗ്രസ് ഏറ്റെടുത്തു. ഇവിടെയാണ് എം.എ ഷാജി മത്സരിക്കുന്നത്. ഇതിന് ശേഷം മുസ്ലീം ലീഗ് ചോദിച്ച ഒരു സീറ്റിന്റെ കാര്യത്തിലും യുഡിഎഫിൽ ഇതുവരെയും ധാരണയായിട്ടില്ല. 41, 42 വാർഡുകൾ നൽകാമെന്നു ധാരണയായെങ്കിലും ഇതു തീരുമാനമാകാതെ തുടരുകയാണ്.
കുമാരനല്ലൂർ ഭാഗത്തെ ഏഴാം വാർഡും, ചിങ്ങവനം ഭാഗത്തെ 39 ആം വാർഡുമാണ് ആർ.എസ്.പി ചോദിച്ചത്. ഈ വാർഡുകളിൽ ഒന്നു പോലും നൽകുന്ന കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. ഈ സാഹചര്യത്തിൽ യുഡിഎഫിലെ ഘടകക്ഷികൾ എല്ലാം കടുത്ത എതിർപ്പിലാണ്. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്ന ശേഷവും പ്രവർത്തന രംഗത്ത് ഇറങ്ങാനാവാത്ത ആശങ്കയിലാണ് യുഡിഎഫിലെ ഘടകകക്ഷികൾ. രണ്ട് കോൺഗ്രസ് നേതാക്കളെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിന്റെ കോട്ടയത്തെ നേതൃത്വം ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം ഇത്തരത്തിൽ നീണ്ടു പോകുന്നതിനു കാരണമെന്നാണ് വാദം ഉയരുന്നത്.


