കൊച്ചി :ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക മാറ്റം. കേസിലെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ സമീപിച്ചു. മുൻപ് രേഖകൾ ആവശ്യപ്പെട്ട ഇ.ഡിയുടെ അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി ഉയർന്നനിലവാരത്തിലുള്ള നിയമനടപടിയിലേക്ക് കടന്നത്.കേസിൽ ചൂണ്ടിക്കാട്ടപ്പെടുന്ന കുറ്റകൃത്യങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പി.എം.എൽ.എയിലെ ‘ഷെഡ്യൂൾഡ് കുറ്റങ്ങളിലൊന്നാണ്’ എന്നതാണ് ഇ.ഡിയുടെ ഹർജിയിലെ വാദം.
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനും, കുറ്റം ചെയ്യുന്നതിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുന്നതിനും, പി.എം.എൽ.എ പ്രകാരം എഫ്ഐആറിന്റെ പകർപ്പ് അനിവാര്യമാണെന്നും ഇ.ഡി വ്യക്തമാക്കി.ഇത്തരം അന്വേഷണം നടത്താനും നടപടി ആരംഭിക്കാനും നിയമപരമായി അധികാരമുള്ള ഏക കേന്ദ്ര ഏജൻസിയാണ് ഇ.ഡി. അതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ തടഞ്ഞു വയ്ക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും, കേസ് രേഖകൾ നൽകാൻ നിർദേശം നൽകണമെന്ന് അപേക്ഷയിൽ ഇ.ഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.


