പമ്പ :ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന്റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചു. ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പൊലിസ് കോർഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് പുതിയ കമ്മിറ്റിയിലെ അംഗങ്ങൾ.ഓരോ ദിവസത്തെയും തീർത്ഥാടക തിരക്ക് പരിഗണിച്ചായിരിക്കും സ്പോട്ട് ബുക്കിംഗ് പരിധി നിശ്ചയിക്കുക. ഇതിലൂടെ സന്നിധാനത്തിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
യോഗത്തിൽ ശബരിമലയിലെ മരാമത്ത് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുക, സന്നിധാനത്തും പമ്പയിലുമായി ഏകദേശം 400 ദിവസവേതനക്കാരുടെ ഒഴിവുകൾ നികത്തുക, തീർത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾക്കും പ്രാധാന്യം നൽകി.ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ യോഗം ചേരുന്നത്. അടുത്തിടെ ഹൈക്കോടതി തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ദേവസ്വം ബോർഡിനും പൊലീസിനും ചേർന്നാണ് സ്പോട്ട് ബുക്കിംഗ് നിയന്ത്രണ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെയും ഇന്നും ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് സാധാരണ നിലയിലാണ്. ഉച്ചവരെ അരലക്ഷത്തോളം പേർ ദർശനം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, 140 അംഗങ്ങളുള്ള കേന്ദ്രസേന ശബരിമലയിൽ സേവനത്തിനായി എത്തിയിട്ടുണ്ട്. ഇവരെ 13 മേഖലകളായി വിന്യസിച്ചിട്ടുണ്ട്.


