പത്തനംതിട്ട: ശബരിമലയിലെ അന്നദാന മെനുവിൽ മാറ്റം വരുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മുൻപ് അന്നദാനത്തിന് ലഭിച്ചിരുന്നത് പുലാവും സാമ്പാറും ആയിരുന്നു. ഇനി അതിന് പകരം സമ്പൂർണ സദ്യയാകും അയ്യപ്പൻമാർക്ക് ലഭിക്കുക.ദേവസ്വം ബോർഡ് യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ച ജയകുമാർ പറഞ്ഞു, “ശബരിമലയിലെ അന്നദാനത്തിൽ ഒരു നല്ല തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ പുലാവും സാമ്പാറും ആയിരുന്നു ഉച്ചഭക്ഷണം. എന്നാൽ ഇനി കേരളീയമായ സദ്യ നൽകാനാണ് തീരുമാനം. വെറും സദ്യയല്ല, പപ്പടവും പായസവുമെല്ലാമുള്ള സമ്പൂർണ സദ്യ.
”ഭക്തജനങ്ങൾ അന്നദാനത്തിനായി നൽകിയ പണം ഉപയോഗിച്ചാണ് ഈ മാറ്റം വരുത്തുന്നതെന്നും അയ്യപ്പൻമാർക്ക് മികച്ച ഭക്ഷണം നൽകുക തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്നദാന പദ്ധതിയിൽ മാറ്റം ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പന്തളത്തിലെ അന്നദാന സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു.ശബരിമല തീർത്ഥാടനം കാര്യക്ഷമമാക്കുന്നതിനായി സമഗ്രമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയാണെന്നും ഡിസംബർ 18-ന് ഇതുമായി ബന്ധപ്പെട്ട യോഗം ചേരുമെന്നും കെ. ജയകുമാർ അറിയിച്ചു.


